Sunday, September 4, 2011

5 ബസ്സ് മീറ്റ് - തൃശൂര്‍

ആമുഖം
ഹബി മുഖ്യസംഘാടകനായി സ്വയം അവരോധിച്ച് രണ്ടായിരത്തി പതിനൊന്ന് സെപ്തംബര്‍മാസം മൂന്നാം തീയതി തൃശൂരില്‍ ഒരു ബസ്സ് ഓണേഴ്സ് മീറ്റ് നടത്താന്‍ തീരുമാനിക്കുന്നു. വന്‍ പിച്ച ആസൂത്രണങ്ങള്‍ അദ്ദേഹത്തിന്‍റെ ബസ്സില്‍ നടക്കുന്നു. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി ഇരവുകള്‍ പകലുകളാക്കി മത്താപ്പ് കാര്യങ്ങളെ മുന്നോട്ട് നയിക്കുന്നു. നൂറോളം ബസ്സ് ഓണേഴ്സിന് ഉണ്ടുറങ്ങാന്‍ തൃശൂര്‍ നഗരപ്രാന്ത പ്രദേശങ്ങളിലെ സി ക്ലാസ്സ് ലോഡ്ജുകള്‍ ബുക്ക് ചെയ്യാനായി അവസാനം തീരുമാനമായി. ഉച്ചഭക്ഷണത്തിനായി എണ്ണൂറ് സീറ്റ് കപ്പാസിറ്റിയുള്ള തിരുവമ്പാടി ദേവസ്വം വക സദ്യാലയം ബുക്ക് ചെയ്തു. യാത്രാ സൗകര്യങ്ങള്ക്കാതയി കെസേര്‍ട്ടീസി വക രണ്ട് ലോ ഫ്ലോര്‍ ബസ്സുകള്‍ എറണാകുളത്തുനിന്നും തൃശൂരേക്ക് ഇറക്കുമതി ചെയ്യാന്‍ ഹൈക്കമാന്‍റ് വഴി ചില്ലറ ശ്രമങ്ങള്‍ നടത്തുന്നു.

സെപ്തംബര്‍ മൂന്ന്-തൃശൂര്‍
കൃത്യം പത്തുമണിക്ക് മീറ്റ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഞാനൊരു അഞ്ചരയ്ക്ക് അലാറം വെച്ചഴുന്നേല്‍ല്‍ക്കുകയും മൂത്രമൊഴിച്ച് വീണ്ടും കിടന്നുറങ്ങുകയും ചെയ്തു. 



സമയം: പത്ത് പത്ത്
തൃശൂര്‍ മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന്, ഒരു വലിയ ബാഗ് നിറയെ അരിയുണ്ട അവലോസുണ്ട ഉണ്ടന്‍പൊരി തുടങ്ങിയ ആഹാരസാധനങ്ങളുമായി തിരക്കുള്ള ബസ്സ് നോക്കി ഞാന്‍ കയറി. ഇടയ്ക്ക് ഹബിയെ വിളിച്ച് തൃശൂരെ ഒരുക്കങ്ങളെക്കുറിച്ച് അന്വേഷിച്ചു. ഫിലാഡല്‍ഫിയയിലെ ഏതോ ജംഗ്ഷനില്‍ ട്രാഫിക്കില്‍ കുരുങ്ങി നില്ക്കുകയാണെന്ന മറുപടി എന്നെ അലോസരപ്പെടുത്തി. സബ് സങ്ങാടനായ മത്താപ്പ് എല്ലാകാര്യങ്ങളും ചെയ്തിട്ടുണ്ടാകുമെന്ന ഹബിയുടെ വാക്കുകള്‍ എന്നെ തെല്ലൊന്നാശ്വസിപ്പിച്ചു. 


സമയം: പത്ത് ഇരുപത്
ഞാന്‍ സിയെമ്മസ് സ്കൂള്‍ പരിസരത്തെത്തി. തൊട്ടകലെയായി അതാ നമ്മുടെ പ്രിയപ്പെട്ട കുറേ ബസ്സേഴ്സിനെ പൊലിസ് വാനിലേക്ക് കയറ്റുന്നു.... ഇല്ല.. എനിക്ക് തെറ്റിയതാണ്.. യാചകനിരോധനമേഖലയില്‍ നിന്നും പിച്ചക്കാരെ പോലീസ് നീക്കം ചെയ്യുന്ന കാഴ്ചയായിരുന്നുവത്. മനസ്സില്‍ തികട്ടി വന്ന സന്തോഷം വേദനയോടെ കടിച്ചമര്‍ത്തി .


സമയം: പത്തേമുക്കാല്‍
മത്താപ്പിനെ വീണ്ടും വിളിച്ചു. സെറിലാക്ക് കുടിച്ച ശേഷം ഞാനിതാ ഇറങ്ങുന്നുവെന്നറിയിപ്പ് കിട്ടി. അടുത്തകണ്ട പെട്ടിക്കടയില്‍‍ നിന്നും ഒരു കവര്‍ അരസന്‍ ബീഡി വേടിച്ച് വെറുതെ പുകവളയങ്ങളുണ്ടാക്കി രസിച്ചുകൊണ്ടു നിന്നു.

സമയം:പതിനൊന്നേ പത്ത്.. 
ഒരു സ്കൂള്‍ കുട്ടി പുറത്ത് വന്ന് തോണ്ടി. അതേ അവനാണ് ഞങ്ങ പറഞ്ഞ മത്താപ്പ്.. അവനാണ് മത്താപ്പ്. 


കാറ്റടിച്ച് പറന്നുപോകാതിരിക്കാനാണെന്ന് തോന്നുന്നു തോളില്‍ ഒരു നാല്പത് കിലോയുടെ ബാഗ് തൂക്കിയിട്ടുണ്ട്. പെട്ടെന്ന് മത്തായിയുടെ ഫോണ്‍ കോള്‍. തൃശൂരെത്തിയിട്ടുണ്ട് ഉടനെ കണ്ടുമുട്ടാമെന്നറിയിച്ചു. അരമണിക്കൂര്‍ കഴിഞ്ഞുകാണണം വീണ്ടും...മത്തായിയുടെ ഫോണ്‍ ഇവിടെ പാറമേക്കാവ് നാലെണ്ണം ഉണ്ടോ? ഞാന്‍ ഞെട്ടി! എന്‍റെ ഞെട്ടലുകണ്ട മത്താപ്പിനും ചെറ്യ ഡവുട്ട്. ഓണക്കാലത്ത്, തൃശൂര്‍ റൗണ്ടിലൂടെ ബസ്സില്‍ പോകുമ്പോ ചിലപ്പോ എട്ടുപാറമേക്കാവ് വരെ കാണാറുണ്ടന്നവന്‍ സാക്ഷ്യപ്പെടുത്തി. അധികം വൈകിയില്ല പന്ത്രണ്ട് മണിയോടെ അഞ്ചാമത്തെ പാറമേക്കാവും കണ്ടതിനുശേഷം ഒരു കാര്‍ ഞങ്ങളുടെ മുന്നില്‍ ഒരു മുരളലോടെ ഇടിച്ചു നിന്നു. 
നിവിനായിരുന്നു സാരഥി. പതിനഞ്ചുവയസ്സുള്ളവര്ക്ക് ഡ്രൈവിങ് ലൈസന്സുകൊടുക്കില്ല എന്നുപറഞ്ഞേന് ഒരു ട്രാഫിക്ക് പോലീസുകാരനോട് തട്ടിക്കയറിയതിന്റെറ പരിണിതഫലം അവന്‍ കവിളില്‍ തലോടി മാറ്റിക്കൊണ്ടിരുന്നു. മത്താപ്പിനെ മത്തായിയുടെ മടിയിലേക്ക് ക്രാഷ് ലാന്‍റ് ചെയ്യിച്ച് കാറിന്റെ പിറകിലെ സീറ്റിലേക്ക് നോക്കി. ഐറിസ് മോനെന്താ അമ്മുമ്മയും കൊണ്ടാണോ മീറ്റിന് വരുന്നേന്ന് ഞാന്‍ ചോദിച്ചു. മത്തായിയാണ് പറഞ്ഞത് അത് അതുല്യാമ്മയാണെന്ന്

സമയം: പന്ത്രണ്ട് അഞ്ച്
വണ്ടി സ്റ്റാര്‍ട്ടാക്കി.. ഇല്ല സ്റ്റാര്‍ട്ടാവുന്നില്ല.. എല്ലാരും പുറത്തിറങ്ങി കൈവയ്ക്കാന്‍ നിവിന്‍റെ ആഹ്വാനം. ട്രാഫിക്ക് പോലീസുകാരന്റെ് കയ്യീന്ന് അവന് കിട്ടിയില്ലാരുന്നെങ്കില്‍ എല്ലാരുംകൂടി അവനെ കയ്യ് വെച്ചേനേ. ഒടുവില്‍ ആ മയില്‍ വാഹനം ശക്തന്‍ പാലസിനുമുന്നിലുള്ള റോഡിലെത്തി. മത്താപ്പിന് വളരെ പരിചിതമായ വഴിയായതുകൊണ്ട് മൂന്ന് പ്രാവശ്യമേ പാലസിലെത്താനുള്ള വഴിയില്‍ കന്‍ഫ്യൂഷന്‍ വന്നുള്ളു. 


സമയം: പന്ത്രണ്ട് ഇരുപത്
അവസാനം പാലസിന്‍റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക്... ഒരു പ്ലാസ്റ്റിക് ബാഗില്‍ അരിയുണ്ടയുമായി അകത്തുകടന്ന മത്തായിയെ സെക്യൂരിറ്റി ദേഹപരിശോധന നടത്തണമെന്ന് പറഞ്ഞ് റൂമിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുറച്ച് നേരമായിട്ടും കാണാതായപ്പോള്‍ ഞങ്ങള്‍‍ക്ക് ടെന്‍ഷനായി. എല്ലാവരും അവിടേക്ക് പാഞ്ഞെത്തി സെക്യൂരിറ്റി റൂം തല്ലിത്തകര്‍ത്തു. അപ്പോള്‍ ഞങ്ങളങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ചാരിതാര്‍ത്ഥ്യം സെക്യൂരിറ്റി കെളവന്‍ കവര്‍ന്നേനേ എന്ന് മത്തായി വികാരാധീനനായി പറഞ്ഞു. 


സമയം:പന്ത്രണ്ട് ഇരുപത്തഞ്ച്
അമിട്ട് സീ.ഈ.ഓ രാകേഷും വിക്കിപ്പീഡിയനായ   മനോജും സ്ഥലത്തെത്തി. 


ശക്തന്‍ തമ്പുരാന്‍‍ സെറ്റപ്പുകളേങ്കൊണ്ട് ആര്‍മാദിച്ചിരുന്ന കുളത്തിന്‍റെ കരയിലിരുന്നു അല്‍പം വെടിവട്ടം. 


നെയ്റോസ്റ്റ് തിന്നാല്‍ ഉടനേ വിശക്കുമെന്ന് ഐറിസ്.. അതല്ല മസാലദോശതിന്നാലാണ് വിശപ്പുണ്ടാകുന്നതെന്ന് രാകേഷ്. എന്തിനേറെപ്പറയുന്നു.. അതുല്യാമ്മ കൊണ്ട് വന്ന അരിയുണ്ട നിമിഷങ്ങള്ക്കുള്ളില്‍ അപ്രത്യക്ഷമായി. മനോജ് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഉട്ടോപ്യന്‍ ചക്കരയുണ്ടയുടെകാര്യവും മറിച്ചായിരുന്നില്ല. 


ഹബികൊണ്ടുവരുന്ന രാമശ്ശേരി ഇഡ്ഡലിയുടെ കാര്യവും ഇലയടയുടെ കാര്യവും ആലോചിച്ച് ബസ്സോണെഴ്സ് കുളത്തില്‍ കല്ലുകള്‍ വാരിയെറിഞ്ഞ് ആനന്ദിച്ചു. ഉദ്യാനത്തിലെ ഉലാത്തിനുശേഷം കൊട്ടാരത്തിന്‍റെ ഉമ്മറേത്തേക്ക് ചെന്നപ്പോള്‍ ഉണ്ടപക്രുവിന് വെട്ടൂര്പുരുഷനിലുണ്ടായൊരുത്തന്‍ തോളില്‍ ഒരു ചാക്കുകെട്ടുമായി നില്ക്കുന്നു. ശങ്കരന്‍..ശങ്കര്‍ദാസ്...



സമയം:പന്ത്രണ്ട് അമ്പത്.. 
ഹബിയും അനിമേഷും അള്‍ട്രാസ്ലോമോഷനില്‍ വെറുംകയ്യോടെ ഞങ്ങളുടെ അടുത്തേക്ക്.. 
"കള്ളന്‍ ഹബി! രാമശ്ശേരി ഇഡലി കാറില്‍‍ വച്ചിട്ടായിരിക്കും അവന്‍ വരുന്നത്.." ബസ്സര്‍മാര്‍ അടക്കം പറഞ്ഞു. ഞങ്ങളുടെ പ്രതീക്ഷകള്‍ അസ്ഥാനത്തിയിരുന്നുവെന്ന് പ്രത്യേകം പറയണ്ടാല്ലോ. അവന്‍ ചതിച്ചു. അല്ലേലും ബസ്സോണേഴ്സിനെ വിശ്വസിക്കരുതെന്ന് എന്‍റെ ആശാനെന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു കൂട്ടുകാരേ..





സമയം: പന്ത്രണ്ട് അമ്പത്തഞ്ച് 
മദ്ധ്യവയസ്കയായ ഒരു കൗമാരപ്രായക്കാരി അവിടെയത്തുന്നു. കിച്ചുത്താത്തയെന്നാണ് പേര്. 
തുടര്‍ന്ന് ഫോട്ടോസെഷന്‍. തിരിഞ്ഞും മറിഞ്ഞും കിടന്നുമൊക്കെ പലപോസുകളില്‍ ബസ്സോണേഴ്സ് ഫോട്ടോയെടുത്ത് ആനന്ദിച്ചു. ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോ ക്ലാസ്സ്മേറ്റ്സില്‍ പെന്ഗ്വി ന്‍ വരുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഫെമി ഞങ്ങളോടൊപ്പം ജോയിന്‍ ചെയ്യുന്നു. വീണ്ടും ഒന്നു രണ്ട് ഫോട്ടോകൂടി.



കുപ്രസിദ്ധ ബ്ലോഗേഴ്സും ബസ്സേഴ്സുമായ വിയ്യെം, മുള്ളുര്‍, പട്ടെട് തുടങ്ങിയവര്‍ എത്തുമെന്ന് കരുതി ശക്തന്‍ തമ്പുരാന്‍റെ കുടുംബവീടിന്‍റേം തേക്കിന്‍കാട് മൈദമാവിന്‍റേം മുന്നില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളില്‍ ബലിക്കാക്കകളുടെ കാഷ്ടം പതിഞ്ഞപ്പോഴേക്കും ആരാധകര്‍ നിരാശരായി.  അതിന്‍റെ തുടര്‍ചലനമെന്ന നിലയില്‍ ബിനി ബാറിന്‍റെ ടേബിളുകളില്‍ നിന്നും ബിയര്‍ കുപ്പികളും സോഡാക്കുപ്പികളും ഒഴിഞ്ഞ ഗ്ലാസ്സുകളും വെയിറ്റര്മാര്‍ പെട്ടിഓട്രഷ വിളിച്ച് പുറത്തേക്കു കൊണ്ടുപോകുന്ന കാഴ്ച, ഓണത്തിന് തുണികള്‍ വാങ്ങാനെത്തിയവരുടെ കണ്ണുകള്‍ പോലും ഈറനാക്കി.

സമയം: ഒന്ന് മുപ്പത് 
വിശപ്പുസഹിക്കാന്‍ വയ്യാതെ പുല്ലുപറിച്ച് തിന്നുന്ന മത്തായിയുടെ പിന്നാലെ ഐറിസ്മോനും പോയി. ഒടുവില്‍ ടാമരന്‍റില്‍ ചെന്ന് വല്ലതും കഴിക്കാമെന്ന് ഒരു അശരീരികേട്ട് ബസ്സോണേഴ്സ് ആനന്ദ നൃത്തമാടി. അതിന്‍റെ ഫലമായി ഒരു ചാറ്റല്‍ മഴയുണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു. പങ്കെടുത്ത പതിമൂന്ന് പേര് മൂന്നുകാറുകളിലായി ടാമരിന്‍റ് ഹോട്ടലിലേക്ക്. പാരഗണ്‍ ബാറിന് തൊട്ടടുത്താണീ ഹോട്ടലെന്നത് എന്‍റെ സിരകളില്‍ കുളിര് കോരിവാരിനിറച്ചു. ബാറിനുമുന്നില്‍ പതുങ്ങി നിന്ന എന്നെ എല്ലാവരും കൂടി പൊക്കിയെടുത്ത് റസ്റ്ററന്‍റിലെ ഒരു കസേരയില്‍ ബലമായി ഉപവിഷ്ടനാക്കി. പേനകംകുറുക്കനും മിഥുനും അധികം വൈകാതെ റസ്റ്ററന്‍റില്‍ എത്തി. പിന്നെയായിരുന്നു ശരിയായ അങ്കം. കോഴിക്കാലുകള്‍കൊണ്ട് ഡൈനിങ് ടേബിളില്‍ അത്തപ്പൂക്കളമിട്ടു. ഇതിനിടയ്ക്ക് സ്വപ്നന്‍ എവിടെന്നോ പ്രത്യക്ഷപ്പെട്ടു. പൊട്ടിച്ചിരികളും കളിയാക്കലുകള്‍ക്കിമിടയ്ക്ക് ഫ്ലാഷുകള്‍ മിന്നി. ബില്ലുമായി വെയ്റ്റര്‍ വരുന്നതുകൊണ്ടാകണം പലരും ടോയ്‍ലറ്റുകളിലേക്ക് പോകുന്നു. എന്താണന്നറിയില്ല പെട്ടെന്ന് എനിക്കുമൊരു മൂത്രശങ്കയുണ്ടായി. ഏതെങ്കിലും എന്നാറൈ ബില്ലു മൊത്തോം പേ ചെയ്യുമെന്നാണ് കരുതിയത്. പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ഹബി കാശ് പിരിക്കാനാരംഭിച്ചു. എന്‍റെ പോക്കറ്റില്‍ അവശേഷിച്ചിരുന്ന ഇരുപത്തഞ്ചുപൈസാ നാണയംവരെ അവന്‍ പിടിച്ചു വാങ്ങി. 


സമയം: രണ്ടര
ഹോട്ടലില്‍ നിന്നിറങ്ങി തേക്കിന്‍കാട് മൈതാനത്തിലേക്ക് വലിഞ്ഞ് കയറി. അവിടെയും ഫ്ലാഷുകള്‍ കുറേ മിന്നി. 

ഒടുവില്‍ മൂന്നുമണിയോട് കൂടി ഞാനും സ്വപ്നനും അനിമേഷും ഒഴികയുള്ളവര്‍ ശക്തന്‍ പാലസിലേക്ക് വീണ്ടും തിരിച്ചു. (ശക്തന്‍ പാലസില്‍ പിന്നെയെന്തൊക്കെ അത്യാഹിതങ്ങളാണ് സംഭവിച്ചെന്ന് അറിയില്ല)


സമയം: മൂന്ന് പത്ത്
അനിമേഷ് ഓഫീസിലേക്കും ഞാനും സ്വപ്നനും റയില്‍വേ സ്റ്റേഷനിലേക്കും യാത്രയായി. ക്യൂ നില്ക്കാതെ കൗണ്ടറില്‍ ഇടിച്ച് കേറിയ സ്വപ്നനെ ചിലര് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതുകണ്ട ഞാന്‍ സ്വപ്നനെ ബാറില്‍ വച്ച് കണ്ട പരിചയം പോലും കാണിക്കാതെ മാറി നിന്നു(നല്ല അടി നാട്ടിക്കിട്ടും. എന്തിനാ അന്യനാട്ടീന്ന്..) ഒടുവില്‍ ആരുടെയോ കയ്യുങ്കാലും പിടിച്ച് സ്വപ്നന്‍ ടിക്കറ്റുമായി വിയര്‍ത്തു കുളിച്ച് ട്രെയിനിലേക്ക് കയറി. ഞാന്‍ കൈവീശിക്കാണിച്ചു. അപ്പോള്‍ അവന്‍റെ മുഖത്തെന്തായിരുന്നു ഭാവം? ഇതൊക്കെയാര്‍ക്ക് ശ്രദ്ധിക്കാന്‍ സമയം. ടൈറ്റ് സ്ലീവ്‌ലെസ് ടിഷര്‍ട്ടും ജീന്‍സുമിട്ട ഒരു കുട്ടിയിലേക്ക് എന്റെ‍ റെറ്റിന ഫോക്കസ് ചെയ്തു.


സമയം: മൂന്ന് അമ്പത്
ജനശതാബ്ദി കറക്ട് സമയത്തെത്തി. വെയിറ്റിങ് ലിസ്റ്റിലായിരുന്ന ഇ-ടിക്കറ്റുമായി ഞാന്‍ അകത്തേക്ക്. സീറ്റ് കിട്ടുമോയെന്ന് അറിയാന്‍ ടിക്കറ്റുമായി ടിടിയാറിനെ സമീപിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത ഞാനറിയുന്നത്. കന്‍ഫേമല്ലാത്ത ഇ-ടിക്കറ്റിന് മത്തായിയുടെ വിലപോലും കിട്ടില്ലെന്ന്. ദാറ്റീസാന്‍ ഇന്‍വാലിഡ് ടിക്കറ്റ്!!!!! ചങ്കുതകര്ന്നു . ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിന് മുന്നൂറ്റിനാല്പ്തുരൂപാ ഫൈന്‍! ചുറ്റുംനിന്ന  നിന്ന പെണ്‍കുട്ടികള്‍ എന്നെത്തന്നെ നോക്കി ഊറിച്ചിരിക്കുന്നതായി ഏറുകണ്ണിട്ടു നോക്കിയപ്പോ മനസ്സിലായി. ഫൈനുമടച്ച് ഇരിക്കാന്‍ സീറ്റുമില്ലാതെ മൂന്നുമണിക്കൂര്‍ ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും ഗതികിട്ടാപ്രേതങ്കണക്കെ അലഞ്ഞുതിരിഞ്ഞു. 



സമയം: ഏഴര
കായംകുളത്തെത്തി. പത്തനാപുരത്തേക്ക് ബസ്സ് കാത്തുനിന്നു. ഇത്തവണയും നിര്‍ഭാഗ്യം എന്‍റെ ഒപ്പം തന്നെയായിരുന്നു. ഇന്നിനി ബസ്സില്ലത്രേ! അവസാനം അതുവഴിവന്ന ഒരു പാണ്ടിലോറിയില്‍ ഇടിച്ചു കേറി പത്തനാപുരത്ത് പത്തുമണിയോടെത്തി.

നല്ലൊരു ദിവസം സമ്മാനിച്ച പ്രിയകൂട്ടുകാരേ നിങ്ങള്‍ക്കെന്‍റെ നന്ദി!
മീറ്റിനും ഈറ്റിനും, എന്‍റെ മാര്‍ക്ക് 9/10

5 comments:

  1. ee "poojyam" buss meet entha???

    ReplyDelete
  2. Oops....ippo manassilaayi...sorry..

    ReplyDelete
  3. എന്റെ മാഷേ, വായിച്ച് ഒരുപാട് ചിരിച്ചു. ഇത്രേമൊക്കെ കയ്യില്‍ വെച്ചോണ്ടാണോ...

    ഇനിയെങ്കിലും ഇതേപോലെ എന്തെങ്കിലുമൊക്കെ എഴുതണം. കൊച്ചുകൊച്ച് അനുഭവങ്ങള്‍ ഒക്കെ...
    കാത്തിരിക്കുന്നു...

    ReplyDelete
  4. രസകരമായ മീറ്റ് .... :)

    ReplyDelete
  5. അതാണ്..കുടുംബത്തീപ്പെറന്നൂന്ന് തെളിയിക്കണംല്ലോ..
    സംഗതി കലക്കീട്ടാ...നല്ല ശൈലി.. congrats...

    ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ